Wednesday, November 4, 2009

IFFK 2009 ചലച്ചിത്ര അക്കാദമി സിനിമകളുടെ ഡാറ്റാബുക്ക്‌ തയ്യാറാക്കുന്നു


തിരുവനന്തപുരം: ഓരോ വര്‍ഷവും സംസ്ഥാനത്തിറങ്ങുന്ന മുഴുവന്‍ ചലച്ചിത്രങ്ങളുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ കേരള ചലച്ചിത്ര അക്കാദമി ഡാറ്റാബുക്ക്‌ തയ്യാറാക്കുന്നു. ഇതിന്റെ ആദ്യപടിയായി ഈ വര്‍ഷമിറങ്ങിയ എല്ലാ വിഭാഗത്തിലും പെട്ട ചിത്രങ്ങളുടെ വിവരങ്ങളിലേറെയും ശേഖരിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ നിര്‍മ്മാതാവ്‌, സംവിധായകന്‍, അഭിനേതാക്കള്‍ തുടങ്ങി കഥയുടെ ചെറിയൊരു ഭാഗമടക്കം മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ്‌ പുസ്‌തകം തയ്യാറാക്കുന്നത്‌. ഇംഗ്ലീഷിലായിരിക്കും ഡാറ്റാബുക്ക്‌ തയ്യാറാക്കുക. അടുത്തമാസം തിരുവനന്തപുരത്ത്‌ നടക്കുന്ന പതിനാലാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ ഇതിന്റെ പ്രകാശനം നിര്‍വ്വഹിക്കും. മലയാളത്തില്‍ ഓരോ വര്‍ഷവും പുറത്തിറക്കുന്ന ചിത്രങ്ങളുടെ വിവരങ്ങളറിയാന്‍ നിലവില്‍ ഒരു സംവിധാനവുമില്ലാത്ത സാഹചര്യത്തിലാണ്‌ പുതിയ പദ്ധതി. ചലച്ചിത്ര മേളക്കെത്തുന്ന വിശിഷ്‌ടാതിഥികള്‍ക്കും വിവിധ മാര്‍ക്കറ്റിംഗ്‌ ഏജന്‍സികള്‍ക്കുമെല്ലാം മലയാള സിനിമയെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും ഡാറ്റാബുക്കിനുണ്ട്‌. ഇനി മുതല്‍ എല്ലാ വര്‍ഷവും ഇത്തരത്തില്‍ മുഴുവന്‍ ഫീച്ചര്‍ ഫിലിമുകളുടെയും വിവരങ്ങള്‍ ശേഖരിച്ച്‌ പ്രസിദ്ധീകരിക്കുമെന്നും അക്കാദമി സെക്രട്ടറി കെ എസ്‌ ശ്രീകുമാര്‍ പറഞ്ഞു.
ഈ വര്‍ഷം മുതല്‍ ഐ എഫ്‌ എഫ്‌ കെയില്‍ പുതിയ അവാര്‍ഡ്‌
ഈ വര്‍ഷം മുതല്‍ പുതുതായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം അന്തര്‍ദ്ദേശീയ തലത്തില്‍ നല്‍കും. രണ്ട്‌ ലക്ഷം രൂപയും പ്രശസ്‌തി പത്രവും ശില്‌പവുമായിരിക്കും പുരസ്‌കാരം. മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനക്ക്‌ നിലവില്‍ ജെ സി ദാനിയേല്‍ പുരസ്‌കാരം സര്‍ക്കാര്‍ നല്‍കി വരുന്നുണ്ട്‌. ഈ വര്‍ഷം അന്തരിച്ച ചലച്ചിത്രതാരങ്ങളായ മുരളി, രാജന്‍ പി ദേവ്‌, അടൂര്‍ ഭവാനി, ലോഹിതദാസ്‌ എന്നിവരുടെ ഹോമേജും ഈ വര്‍ഷം ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. നാലു പേരെക്കുറിച്ചുമുള്ള ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ നാല്‌ മോണുമെന്റ്‌ ബുക്കുകളും ചലച്ചിത്രമേളയോടനുബന്ധിച്ച്‌ അക്കാദമി പുറത്തിറക്കും.
സീറ്റ്‌ റിസര്‍വേഷന്‍ ഇത്തവണയും
തിയ്യേറ്ററുകളിലെ സീറ്റ്‌ റിസര്‍വേഷന്‍ ഈ വര്‍ഷവും ഉണ്ടാകും. എന്നാല്‍ മുന്‍ വര്‍ഷത്തെ പരാതികള്‍ മുഴുവന്‍ പരിഗണിച്ച്‌ ബാര്‍കോഡിംഗ്‌ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായിട്ടായിരിക്കും ഇതേര്‍പ്പെടുത്തുക. കഴിഞ്ഞ രണ്ട്‌ വര്‍ഷവും വിവാദമായ സാഹചര്യത്തില്‍ അക്കാദമിയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും ഇത്തവണത്തെ ചലച്ചിത്ര മേളക്കുള്ള സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കുന്നത്‌. ഇതിനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ തൃശൂര്‍ സ്വദേശി സഞ്‌ജു സുരേന്ദ്രനെ തിരഞ്ഞെടുത്തിട്ടുണ്ട്‌. ഇത്തവണ സിഗ്നേച്ചര്‍ ഫിലിം തയ്യാറാക്കുന്നതിനുള്ളയാളെ തിരഞ്ഞെടുത്തത്‌ പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടായിരുന്നു. ലഭിച്ച 14 എന്‍ട്രികളില്‍ നിന്നാണ്‌ സഞ്‌ജുവിന്റെ പ്രൊപ്പോസല്‍ ഒരു വിദഗ്‌ധ സമിതി തിരഞ്ഞെടുത്തത്‌. ഈ വര്‍ഷത്തെ ചലച്ചിത്രമേളക്കായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ ചീഫ്‌ പേട്രണും സാംസ്‌ക്കാരിക മന്ത്രി എം എ ബേബി അധ്യക്ഷനുമായുള്ള സംഘാടകസമിതി ഇന്നലെ രൂപീകരിച്ചു.

No comments:

Post a Comment